
മൊഞ്ചേരി

സുരേഷ് നാരായണൻ
കല്യാണം കഴിഞ്ഞ് പുയ്യാപ്ലേടെ
വീട്ടിലേക്കോള് വന്നു കയറ്മ്പോ രാത്രിയായിരുന്ന്.
“എന്താങ്ങടെ നാടിൻറെ പേര്?”
കതകടച്ചുകുറ്റീട്മ്പോ ഓള് ചോയ്ച്ച്.
“മഞ്ചേരി.”
“മ്മക്കതൊന്ന് ശരിയാക്കാൻണ്ട്
നാളെയാവട്ടെ”
ഗൂഢമായൊരു ചിരിയോടവള് പറഞ്ഞ്.
പിറ്റേന്ന് രാവിലെ
കുളിച്ചൊരുങ്ങി,
കസവുകുപ്പായോമിട്ട്,
നാട്ടുവയീക്കൂടി
ഒറ്റ നടത്തം വെച്ചുകൊടുത്തു, ഓള്!
അന്നുമൊതല് ആ നാട്
‘മൊഞ്ചേരീ’ന്നറിയപ്പെട്ട് !