
പെറ്റമ്മ

ഷൗക്കത്തലി ഖാൻ
പാറന് കുഞ്ഞിമാന് വന്ന് പറമ്പ് പൂട്ടി പോയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ. ഒരു പട്ടച്ചാല് പൂട്ടാനാണ് പറഞ്ഞിരുന്നത്. പട്ടച്ചാരായത്തിന്റെ കെട്ടടങ്ങാത്ത ലഹരിയില്‍ കുഞ്ഞിമാന്റെ കന്നുകളുടെ പുറത്ത് ന മുടിങ്കോലുകള് ആഞ്ഞുവീണപ്പോള്‍ ഒന്നിനുപകരം രണ്ട് ചാല് പൂട്ടി കന്നുപൂട്ടുകാരന്‍ കുഞ്ഞിമാന് ലഹരി വിങ്ങി മടങ്ങിപ്പോയിരിക്കുന്നു. മീനമാസത്തിലെ തിളച്ച ഉച്ചവെയിലിന്റെ കഷ്ണങ്ങളായി വിണ്ട മണ്‍കട്ടകള്‍ പൂട്ടിയ അടയാള വരകള്‍ക്കു കുറുകെ അവിടവിടെ ചിതറിക്കിടക്കുന്നു. രണ്ട് മാസങ്ങള്‍ക്കു മുന്നേ കിളക്കാരന് മയമാക്ക തന്റെ മണ്ടക്കൈക്കോട്ടു കൊണ്ട് പറമ്പിന്റെ ഉള്ളതിരുകള്‍ നിലതാനത്തിനനുസരിച്ച് മാടി മാടി ഒപ്പമാക്കിയ മാട്ടങ്ങള്ക്കൊണ്ട് സുന്ദരമായിരുന്നു ഞങ്ങളുടെ തൊണ്ണൂറ്റാറ് സെന്റ്് പുരയിടവും തെങ്ങിന് പറമ്പും . തെങ്ങു കയറിയിട്ടില്ല. തേങ്ങ പഴുത്ത് വീഴുന്നുണ്ട് . അടുത്തത് ഓലവെട്ടിക്കയറ്റമാണ്. തെങ്ങുകയറ്റക്കാരന് കുഞ്ഞടിമൂന്റെ പെരയില് ഒന്നുരണ്ട് തവണ ഉമ്മ എന്നെ പറഞ്ഞയച്ചിരുന്നു. പുല്ലാട്ടെ പറമ്പില്‍ കയറ്റം കഴിഞ്ഞിട്ടില്ല. ഒരു മാസത്തോളമാണത്രേ അവിടെ തെങ്ങുകയറ്റം. കുഞ്ഞടിമൂവും അവന്റെ അച്ഛന് കുടുമയുള്ള തങ്കുവും അനുജന്മാരായ തെയ്യനും കോരപ്പനും ഒക്കെയാണ് പുല്ലാട്ടെ തെങ്ങുകയറ്റക്കാര്. അങ്ങനെ കുഞ്ഞടിമൂന്റെ അപ്പനപ്പൂപ്പന്‍മാരാണ് പുല്ലാട്ടുപറമ്പിലെ തെങ്ങുകയറ്റക്കാര്. മാറഞ്ചേരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കാലിലെ വളം കടിക്ക് വയലറ്റ് നിറമുള്ള മരുന്ന് വാങ്ങാന്‍ വേലായുധേട്ടന്റെ കൂടെ സൈക്കിളില്‍ പറപറക്കുമ്പോള്‍ തെങ്ങുകയറ്റത്തിന്റെ കോലാഹലങ്ങള്‍ കേള്‍ക്കാം. തെക്കുപടിഞ്ഞാറ് നാല,് വടകിഴക്ക് ആറ് ,പടിഞ്ഞാറും പോയി വീഴ്ച്ച രണ്ട്.്് ആകാശത്ത്് നിന്ന്് അശരീരികള്‍ മുഴങ്ങുന്നു ഇന്നോ നാളെയോ തളപ്പും മടവാളും കുലകെട്ടാനുള്ള ചൂടിക്കയറുമായ്്് അനുചരന്മാരെയും കൂട്ടി കുഞ്ഞടിമൂന്റെ സൈന്യമെത്തും . തഴമ്പുള്ള കാലുകളും ഉള്ളംകൈയ്യിലെ തഴമ്പും നെഞ്ചിലെ ഉരുണ്ടുകൂടിയ പവര്‍മാള്‍ട്ട് ശരീരങ്ങള്‍ പ്രത്യക്ഷപ്പെടും . തെങ്ങു കയറ്റം എന്നാണ് എന്ന് തിരക്കി മോണകാട്ടിയ ചിരിയുമായി ചെകിടിനിടയില് തിരുകിയ ബീഡിക്കുറ്റിയുമായി കബറ് കുത്തുന്ന മെയ്താക്കയും മടാപ്പിടിയന്റെ വീടരും വന്നിരുന്നു. ഇത്തവണത്തെ ഓല അവര്‍ക്കുള്ളതാണ് . ഞങ്ങളുടെ പെരയുടെ പടിഞ്ഞാറ് ഭാഗത്ത് നീര്‍ക്കോട്ടേല്‍ പറമ്പിലെ കുടിയിരിപ്പുകാരാണ് മെയ്ദാക്ക. ചെറിയ ഓലപ്പെരയാണ് അവരുടേത്. മണ്ണിന്റെ ഇഷ്ടിക കൊണ്ടാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. തെങ്ങു കയറ്റം കഴിഞ്ഞ് കിട്ടിയ ഓലവെട്ടി അത് മൊടഞ്ഞിട്ട് ഉണക്കിയിട്ട് വേണം അവരുടെ പെര കെട്ടി മേയാന്‍. പെരകെട്ടിന് മധുരമുള്ള കറിയുണ്ടാക്കും . പെര കെട്ടു കറി. ഏല്ലാറ്റിനും തെങ്ങു കയറ്റം കഴിയണം. പെറ്റമ്മാക്കാണ് തെങ്ങു കയറ്റം വൈകുന്നതില്‍ ഏറെ പരാതി. അവര്‍ ഇന്നലെ രാത്രിയും ഉമ്മയോട്്് വഴക്കിടുന്നത് കേട്ടു. മുറുക്കാന്‍ തുപ്പലം മുറ്റത്തേക്ക് നീട്ടിത്തുപ്പിയ ശേഷം ചിറി തുടച്ച് പെറ്റമ്മ ചോദിക്കുകയാണ്“ അല്ല ബീവ്വോ……….. … ഈ തെങ്ങൊന്നും കയറാത്തതെന്താ .. പറമ്പില്‍ അപ്പടി തേങ്ങ വീണു കെടക്കണത് കണ്ടില്യേ ………. മക്കളെ തലേല് തേങ്ങ വീണ് എന്തൊക്കെ അദാബുകളാണ് ഇനി ഉണ്ടാവ്ക……ആ ചെക്കനെ നാളെ പെലച്ചക്ക് തന്നെ കുഞ്ഞടിമൂന്റെ കൂടീല്ക്ക് ഒന്ന് പറഞ്ഞയച്ച് നോക്ക് …………..? , മെയ്ദടെ വീടര് ഇന്നലീം കൂടി വന്നിരുന്നല്ലോ … ഓലടെ കായി വാങ്ങിച്ചോ…….? എന്നാ ആ ബീരാവു ഹാജിയുടെ പീടികയിലെ കടം വീട്ടിക്കൂടെ …. തേങ്ങാക്കരന് കുറുമണിയന്‍ ബാപ്പുട്ടി ആളെ പറഞ്ഞയക്കാന്‍ തൊടങ്ങീട്ട് കൊറേ ആയല്ലോ ….. അനക്ക് ഒരു കൂട്ടോം ഇല്ല …………..”തേങ്ങ കച്ചവടക്കാരനാണ് കുറുമണിയന്‍ ബാപ്പൂട്ടി. അയാള്‍ക്ക് തേങ്ങാക്കൂറ്റി വകയില്‍ ആയിരത്തി ഇരുന്നൂറ് രൂപ പറ്റായിരിക്കുന്നു. മീനും ചില്ലാനങ്ങളും വാങ്ങാന്‍ പണം തീര്‍ന്നാല്‍ പിന്നെ തേങ്ങ കച്ചോടക്കാരന് കുറുമണിയന്‍ ബാപ്പുട്ടികാക്ക തന്നെയാണ് ശരണം.അയാള്‍ക്കും ഇപ്പോള്‍ തെങ്ങുകയറാന്‍ തിരക്കുണ്ട്. പെറ്റമ്മാക്കാണ് തെങ്ങു കയറ്റം കഴിഞ്ഞാല്‍ ഏറെ പണി. തെങ്ങുകയറ്റം കഴിഞ്ഞാല്‍ പറമ്പില്‍ നിന്നും കൊതുമ്പും , അരിപ്പാക്കുടിയും , കുലച്ചിലും വലിച്ചുകൂട്ടി വിറകു പുരയിലാക്കണം . തേങ്ങാതാളുകള് ഒതുക്കിക്കൂട്ടണം. ഓലക്കൂടി ഉരിഞ്ഞ് ചൂലുണ്ടാക്കണം. തേങ്ങ പൊളിച്ചുകഴിഞ്ഞാല്‍ ചകിരി ഉണക്കി വിറകുപുരയില്‍ അടുക്കി വെക്കണം. ഒരു കൊല്ലത്തേക്കുള്ള വിറക് ശേഖരണം രണ്ട് പ്രാവശ്യത്തെ ഓലവെട്ടിക്കയറ്റത്തില് നിന്നുമാണ് പെറ്റമ്മ സംഭരിക്കുന്നത്. വീടും അടുക്കളയും പറമ്പും ഭരിക്കുന്നത് പെറ്റമ്മയാണ്. കഴിഞ്ഞ തെങ്ങു കയറ്റത്തില്‍ നിന്ന്ും വ്യത്യസ്തമായി ഈ എഴുപത്തിഎട്ടാം വയസ്സില്‍ പെറ്റമ്മയുടെ തത്തമ്മ ചുണ്ടുപോലുള്ള വലത്തേ കൈവിരലില്‍ ഒരു നവാഗതനുണ്ട്. പണിക്കരുടെ കാവിനടുത്തുള്ള കാരക്കാട് വെട്ടിത്തളിച്ച് വേലീയുധേട്ടനാണ് അത് പെറ്റമ്മാക്ക് കൊടുത്തത്. ഇനി ഇത് കുത്തി നടന്നാല്‍ മതി. അല്ലെങ്കില്‍ എവിടെയെങ്കിലും തപ്പിത്തടഞ്ഞ് വീഴും .വേലായുധേട്ടനാണ് പറമ്പിന്റെ വടക്കേ അതിരില്‍ താമസിക്കുന്നത് . പുഞ്ചക്കൃഷിക്ക്് ഉമ്മയെ സഹായിക്കുന്നത് വേലായുധേട്ടനാണ്. പെറ്റമ്മയുടെ അടുത്ത് മുറുക്കാന്‍ ഇടിച്ചു കൊടുക്കാനും ധന്വന്തരാദി ഗുളിക തീരുന്ന മുറക്ക് എത്തിച്ചുകൊടുക്കുന്നതും വേലായുധേട്ടന്റെ ഉത്തരവാദിത്വമാണ്. അസ്കിതകള്‍ ഓരോന്നോരോന്നായി കൂടി വരുമ്പോഴും ചേമ്പിന്റെ കട പറിക്കാനും കൂവ പറിച്ച് പൊടിയുണ്ടാക്കാനും പറമ്പിലെ തെങ്ങിന്റെയും തേങ്ങയുടെയും ഉടമസ്ഥതയില്‍ നിന്ന് പെറ്റമ്മ പിന്നോട്ട് പോകുന്ന പ്രശ്നമില്ല .ഈയിടെയായി പെറ്റമ്മാടെ മുതുക് നന്നായി വളഞ്ഞിരിക്കുന്നു. കോന്തലയുടെ കനം കുറഞ്ഞു. എങ്കിലും ഏന്തിവലിഞ്ഞും തപ്പിത്തടഞ്ഞും കാരവടിയും കുത്തി പെറ്റമ്മ പറമ്പിലൊക്കെ നടക്കും . കാതിലെ തോടയും ചുറ്റും പെറ്റമ്മ നില്ക്കുമ്പോള് കുലുങ്ങിക്കുലുങ്ങി ചിരിക്കും പിന്നെ തെങ്ങിന് മുകളിലേക്ക് മങ്ങിയ കാഴ്ചകളെ കയറൂരി വിടും . ആ തെങ്ങിന്റെ കുല ഞാന്നിരിക്കുന്നു. ഇതിമ്മന്ന് വീണ തേങ്ങ ആരാണ് എടുത്തുകൊണ്ടു പോയിരിക്കുന്നത്. വാഴക്കാടനോ മറ്റോ ആയിരിക്കും. ഇന്നലെ ഓന് ആ ഇടവഴിയിലൂടെ നീരുള്ള കാലും വലിച്ചുവെച്ച്നടന്നു പോകുന്നത് കണ്ടിരുന്നു. നാട്ടിലെ പേരുകേട്ട കള്ളനാണ് വാഴക്കാടന്‍ . കാര്‍ഷിക വിഭവങ്ങളാണ് വാഴക്കാടന്‍ ഏറെ ഇഷ്ടം. രാത്രി ആരും കാണാതെ പറമ്പുകളിലെ തേങ്ങ പിരിച്ചുകൊണ്ടുപോകും . അടുത്ത കയറ്റത്തിനെ അത്. അറിയൂ. തെങ്ങു കയറ്റക്കാര്‍ കുലച്ചിലിലെ ചീന്തിയ പാടു നോക്കി പറയും. വാഴക്കാടന്‍ തേങ്ങ പിരിച്ചിരിക്കുന്നു. ആട്, കോഴി, കുമ്പളങ്ങ, നല്ല ചള്ള് വെള്ളരിക്ക ഏതെങ്കിലും പറമ്പില്‍ ഇതൊക്കെ കണ്ടാല്‍ അയാള്‍ കണ്ണ് വെക്കും . രാത്രി പതുങ്ങിപ്പതുങ്ങി വന്ന് കട്ടുകൊണ്ടു പോകും. വാഴക്കാടന്‍ പറമ്പിന്റെ ഏതെങ്കിലും ഭാഗത്തുകൂടി പോകുന്നതു കണ്ടാല്‍ പെറ്റമ്മാക്ക് ഇരിക്കപ്പൊറുതിയില്ല. തലയിലെ വെള്ളത്തട്ടം. മൂന്നായി മടക്കി. നരച്ച മുടിയിഴകളിലേക്ക് മറിച്ചിട്ട്, പെണ്‍കുപ്പായത്തിന്റെ ചുവന്ന നാട തിരിപ്പിടിച്ചുകൊണ്ട് പെറ്റമ്മ മാട്ടത്തിന്റെ അറ്റത്ത് നില്‍ക്കുകയാണ്. കാരവടിയില്‍ ഊന്നിയ തത്തമ്മച്ചുണ്ടുള്ള തള്ളവിരലില്‍ ദസ്ബി തൂങ്ങിക്കിടക്കുന്നു. ‘ അല്ല മോനെ … തെങ്ങു കയറാന്‍ കുഞ്ഞടിമൂ എന്നാണ് വരുന്നത്..?’ നാളെ എന്തായാലും വരാന്നാണ് പറഞ്ഞിരിക്കണത്…’ ഒരു ദിക്കുറും കൂടി ചൊല്ലി അപ്പോഴേക്കും ഒരു ദസ്ബിമണി ഉള്ളംകൈയ്യിലേക്ക് കയറിയിട്ടുണ്ടാകും.’ പെറ്റമ്മ പറമ്പിലൊന്നും ഇങ്ങനെ ഇറങ്ങിനടക്കേണ്ട…. പൂട്ടി മണ്ണ് മറിച്ചിട്ട പറമ്പല്ലേ . കെട്ടി മറിഞ്ഞ് വീഴും”നാളെ എന്തായാലും വരാന്നാണ് പറഞ്ഞിരിക്ക്ണത്…’ പെറ്റമ്മ കേട്ട മട്ടില്ല. ഈയിടെയായി കേള്‍വിയും കുറഞ്ഞ മട്ടുണ്ട്. ചോദിച്ചതിനല്ല സമാധാനം പറയുക.പെറ്റമ്മ രാവിലെ ഉണ്ടാക്കിത്തരുന്ന കൈപ്പത്തിരികള് ഇപ്പോള്‍ നിന്ന മട്ടാണ്. പുന്നല്ലരി വെള്ളത്തിലിട്ട്് വെച്ചിരുന്നു. ശേഷം നല്ല ജീരകം ചേര്‍ത്ത് പെറ്റമ്മ തന്നെയാണ് പതുക്കെപ്പതുക്കെ ഏന്തിവലിഞ്ഞ് പോയി അത് അമ്മിയിലിട്ട് അരക്കുക. ചേമ്പിന്റെ വാട്ടിയ ഇലയില്‍ ചേര്‍ത്ത് വെച്ച് പലകയില്‍ വെച്ച് തന്റെ തടിച്ച് പരന്ന വിരലുകള്‍കൊണ്ട്. അത് നന്നായി പരത്തുന്നു. പെറ്റമ്മയുടെ തത്തമ്മച്ചുണ്ടുള്ള തള്ളവിരലിന്റെ അടയാളങ്ങള്‍ പത്തിരിയില്‍ ഒരു ഐ.എസ്.ഒ മുദ്രയായി പതിഞ്ഞുകിടപ്പുണ്ടാകും . മണ്‍ചട്ടിയില്‍ വെന്ത പെറ്റമ്മപ്പത്തിരികള്‍ കരിഞ്ഞ തേങ്ങയുടെ തേങ്ങാപ്പീരയൊഴിച്ച് ഒരു രണ്ടുമൂന്നെണ്ണം കഴിച്ചിട്ടാണ്. ഇബ്രാഹിം മുസ്ലാരുടെ മദ്രസ്സയിലേക്ക് ഓതാന്‍ പോകുക. രാത്രി ഉറക്കം പിടിച്ച് വരുമ്പോള്‍ പെറ്റമ്മ ഉമ്മയെ വിളിക്കുന്നത് കേട്ടു.’ആ കോഴിക്കൂടിന്റെ വാതിലടച്ചില്ലേ ………….. കുറുക്കനും കോക്കാന്‍ പൂച്ചയും നായയുമൊക്കെ വന്ന് കോയീനെ പിടിക്ക്വോലോ .. ബീവ്വാ… ബീവ്വാ… ബീവ്വാ…എടീ ബീവ്വാ… കോഴിക്കൂട് അടച്ചില്ലേ… കോഴിക്കള്‍ അല്ലേ ആ നൊലോളിക്കണത്……….ആ സൂലൈമാന്‍ നബിയുടെ കോഴീനെ കുറുക്കന് പിടിച്ചാ അതിന്റെ കളി മാറൂട്ടോ ‘ ഇജാസിന് മാറാത്ത വയറുവേദന വന്നപ്പോള്‍ ഡോക്ടര്‍മാരെയും വൈദ്യന്മാരെയും ഒന്നും കാണിച്ചിട്ട് മാറാതായപ്പോള്‍ പെറ്റമ്മ തന്നെയാണ് സുലൈമാന്‍ നബിയുടെ പേരില്‍ ഒകോഴിയെ നെയ്യത്താക്കിയത്. ആകോഴി ചില്ലറക്കാരനൊന്നുമല്ല. സകല മനുഷ്യന്മാരെയും കൊത്താന്‍ വരും അത് കാരണം അടുത്ത വീട്ടിലെ കെുട്ടികളൊന്നും ഇപ്പോള്‍ പറമ്പിലേക്ക് മാങ്ങ പെറുക്കാനോ ഞാവല്പഴം പെറുക്കാനോ വരാതെയായി. അന്നു തന്നെ രാത്രി അസാധാരണ മായ വിധത്തില്‍ അക്ഷരസ്പുടതയോടെ പെറ്റമ്മ അവരുടെ ചെറുമക്കളെ നീട്ടിവിളിച്ചു. ഇജാസ് മൊഹ്യുദ്ധീനെ……………………………………….അഹമ്മദ് കബീറെ ………………………………………മുഹമ്മദ് ഉസ്മാനെ …………………………….ഉമ്മര്‍ മൊഹ്യുദ്ധീനെ…………കിടക്ക പായയില്‍ നിന്നും പെറ്റമ്മാടെ നീട്ടിവിളിയിലേക്ക് ഞങ്ങള്‍ ഓരോരുത്തരായി വന്നണഞ്ഞു.അതിനെന്തോ ഒരു സുഖമില്ലായ്മ പോലെ പുത്തന്‍ പള്ളിക്കലെ മൂപ്പരെ വെള്ളം വെള്ളവും വെളിച്ചെണ്ണയും ഉമ്മ ്വരുടെ മുഖത്ത് തളിക്കുകയും പുരട്ടുകയും ചെയ്തു. വിറക്കുന്ന കൈത്തലം പിടിച്ച് പെറ്റമ്മ പ്രവചനസ്വരത്തോട് എന്തൊക്കെയോ പറയുന്നു. തോടയും ചിറ്റും ആ ഇരുട്ടിലും തിളങ്ങിക്കൊണ്ടിരുന്നു. എന്തൊക്കെയോ പിറുപിറുക്കുന്നു. പുറത്തെ കൂരാകൂരിരുട്ടില്‍ നിന്നും സുലൈമാന്‍ നബിയുടെ കോഴി കൊക്കികൊക്കി കരയുന്നു.
കോഴി കൂന്നതിലും മുന്നെ പെറ്റമ്മ എഴുന്നേറ്റിരുന്നു. കാരവടികള് പെറ്റമ്മയെ വിളിച്ചു കൊണ്ടുപോകുന്ന ശബ്ദം കേട്ടു. ‘ഇന്നല്ലേ കുഞ്ഞടിമൂ വരാമെന്ന് പറഞ്ഞിട്ടുള്ളത്.’രാവിലെ തന്നെ കുഞ്ഞടിമൂം മകന് വേലായുധനും വന്നു.തെങ്ങു കയറ്റമാണ്.തഴമ്പും തളപ്പും ഒറ്റമരത്തിലേക്ക് കുതിക്കാന്‍ തുടങ്ങി. പറമ്പില്‍ തേങ്ങയും മടയും അരിപ്പാകുടികളും കുലച്ചിലുകളും നിറഞ്ഞു. കബര്‍ കുത്തുന്ന മെയ്താക്കാന്റെ വീടര് പാത്തുണ്ണിതാത്തയും അമ്മുട്ടിയും വള്ളിയമ്മവും ഓല പെറുക്കി കൂട്ടുന്നു. ഞങ്ങള്‍ കുലച്ചിലില്‍ പിടിച്ച് വലിയ തേങ്ങാക്കുലകള്‍ ഇരിമ്പാം പുളിയുടെ ചുവട്ടിലും പാലച്ചുവട്ടിലും ഒരുക്കിക്കൂട്ടി. പെറ്റമ്മാക്ക് ഒരു ിളനീര് ഇട്ട് ചെത്തിക്കൊടുക്കു കുഞ്ഞടിമൂ. മോണയിലേക്ക് ഇളനീരിന്റഎ മൂട് മുത്തിക്കുടിച്ച് പെറ്റമ്മ മുണ്ടിന്റെ കോന്തലകൊണ്ട് മോറ് തുടച്ചു. മുറുക്കാന്‍ ഇടിച്ചു തുപ്പുന്ന ഉരലിലിട്ട് അടക്കയും വെറ്റിലയും ഇടിച്ചുകുത്മ്പോള് പെറ്റമ്മ പറയുന്നത് കേട്ടു. ‘ അമ്മുട്ട്യേ… ആ ഓലേടെ അടിയിലൊക്കെ തേങ്ങ ഉണ്ടാകും ‘ മുമ്പാരത്ത് ഇരിക്കപൊറുതി ഇല്ലാതെ പെറ്റമ്മ ഒറ്റക്കിരുന്ന് തൗതാരിക്കുന്നത് കേട്ടു. ഒന്നാ ഒന്ന് രണ്ടാ രണ്ട് മൂന്നാ മൂന്ന് ………………….. തെങ്ങുകയറ്റം കഴിഞ്ഞു . പിള്ളത്തണ്ടില് പൊതിയെലത്തേങ്ങ പിരിച്ചുകെട്ടി. മൂര്‍ച്ഛയുള്ള മടവാള് കൊണ്ട് കാമ്പൂള്ള തേങ്ങകളുടെ ചകിരി കൊത്തി . അടയാളമിട്ട തേങ്ങകള്‍ ഈരണ്ടായി പിരിച്ചു കെട്ടുന്നു കുഞ്ഞടിമൂ. പിള്ളത്തണ്ടിന്റെ രണ്ടറ്റത്തും കയറ്റക്കാരുടെ തേങ്ങകളായി അവ കൂട്ടിക്കെട്ടി. കുഞ്ഞടിമൂന്റഎ കനത്ത ചുമല് നടന്നു നീങ്ങുന്നു. കുഞ്ഞടിമൂന്റെ സംഘം തെങ്ങുകയറ്റം കഴിഞ്ഞ് മടങ്ങുന്നു. ആയിരത്തി മുന്നൂറ് കൈയ്യിന് രണ്ടായിരത്തി അറന്നൂറ് തെങ്ങയുണ്ട്. കയ്യാലയുടെ ചുമരില്‍ കുഞ്ഞടിമൂ എഴുതിവെച്ചു. രണ്ടായിരത്തി അറന്നൂറ് നല്ത്തേങ്ങ . പേടും തെരുവും വാടലും കൊത്തി വേറെയാക്കിയിട്ടിട്ടുണ്ട്. അത് അരക്കാന്‍ വേണ്ടി വെണ്ണൂറിന്‍ പുരയിലേക്ക് കൊണ്ടുപോകുന്നു. പൂച്ചൂടി ഐസാത്ത. തെങ്ങുകയറ്റമായതിനാല് നാല് തേങ്ങ കിട്ടുമല്ലോ എന്ന് വിചാരിച്ച് വന്നിരിക്കുകയാണ് ഐസാത്ത. ഉമ്മാക്ക് പേറ്റുനോവടുക്കുമ്പോള് പിന്നെ കാര്യങ്ങള്‍ നോക്കുന്ന ആളാണ് പൂച്ചൂടി ഐസാത്ത. നാട്ടിലെ പേരുകേട്ട വെള്ളം വീത്തി. നല്ല രസമാണ് പൂച്ചൂടി ഐസാത്തയുടെ ബിസായം കേള്‍ക്കാന്‍. തെങ്ങു കയറ്റം അറിഞ്ഞ് വടിക്കിനിയില്‍ ഇരിക്കുന്നുണ്ട് തെണ്ടി നെബീസാത്ത . ഉമ്മ രണ്ട് തേങ്ങ തെണ്ടിനബീസാത്താക്കും കൊടുത്തിട്ടുണ്ട്. കുറമണിയന് ബാപ്പുട്ട്യാക്കായുടെ പെരയില് പോയി തെങ്ങുകയറിയ വിവരം പറഞ്ഞു. മടങ്ങി വരുമ്പോഴാണ് പെറ്റമ്മ വടിയും കുത്തി പതുക്കെപതുക്കെ കുനിഞ്ഞ് പോകുന്നത് കണ്ടത്. കൂട്ടിവെച്ച ഓലയുടെ അടിയല്‍ നിന്നും കാറ വടികൊണ്ട് കുത്തിനോക്കുന്നു. ഇപ്പോള്‍ ഒരു കൈയ്യില്‍ ഒരു വലിയ മണ്കട്ടയുമേന്തി പെറ്റമ്മ പതുക്കെപ്പതുക്കെ നടന്നു വരുന്നു.’ ഇതെന്താ പെറ്റമ്മ ……………. ” ഈ തേങ്ങ എന്താണ്ടീ എടുക്കാത്തത്……….? ‘ ദേശ്യം വന്നാല്‍ പെറ്റമ്മ എടീ എന്ന് വിളിച്ചാണ് ശകാരിക്കുക.’ തേങ്ങയോ ഇത് മണ്ണിന് കട്ടയല്ലേ ………….! ‘ വടിക്കിനിയില്‍ പോയി ഞാന്‍ ഉമ്മയെയും സെലീനയെയും വിളിച്ചുകൊണ്ടു വന്നു. മണ്ണിന് കട്ട തേങ്ങയായിരിക്കുന്നു.’ചന്നിയുടെ തുടിക്കമാണെന്ന് തോന്നുന്നു . അതിന് അത്തും പുത്തും വന്നിരിക്കുന്നു……….’ ഉമ്മ വിഷമത്തോടെ പറഞ്ഞു. ചകിരി പൊളിച്ച് പിളരാന്‍ വേണ്ടി കാത്തിരി്കുന്ന തേങ്ങാക്കണ്ണുകള്‍ വേദനയോടെ എത്തിച്ചുനോക്കി. പെറ്റമ്മയെ മു്നപാരത്തെ തിണ്ണയില്‍ ഞങ്ങള്‍ കൈപിടിച്ച് കയറ്റുമ്പോഴാണ് സൂരിത്തുണിയുടെ മൂട് നനഞ്ഞിരിക്കുന്നത് കണ്ടത്. കൈയ്യിലെ ദസ്ബിയും കാണാനില്ല . ഒരു കുടം വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു ഉമ്മ. പെറ്റമ്മയെ അകത്തെ തണ്ടാസില് കൊണ്ടുപോയി കുളിപ്പിച്ചു. കട്ടിലില്‍ ഇരുത്തി. ” ഉമ്മ ഇനി പുറത്തേക്കൊന്നും പോകണ്ട. പറമ്പില്ത്തെ കാര്യമൊക്കെ ഞങ്ങള്‍ നോക്കിക്കോളാം… ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നാല്‍ മതി.’ സുലൈമാന്‍ നബിയുടെ ആ ഒറ്റയായ പൂവന്‍കോഴിയുടെ വിധി വിഹിതത്തിന്റെ ഭയപ്പകര്ച്ചകളിലേക്ക് പതിഞ്ഞു വിറച്ച കൊക്കരക്കോയിലേക്ക് കോഴിക്കൂട്ടിലെ 12 കോഴികളും ഐക്യദാര്‍ഢ്യപ്പെട്ടു. 13 കൊക്കരക്കോള് ഇരുട്ടിന്റെ മുഖദാവില്‍ നി്ന്നും ഒരുമിച്ചുയര്‍ന്നു.മണ്ടകത്തെ മൂച്ചിപ്പലകയുടെ കട്ടിലില്‍ കാരവടിയുടെ ഏകാന്തത പെരുകി. സുബഹിക്ക് ഉണര്‍ന്ന് കോഴിക്കൂട് തുറന്ന് വെക്കാറുള്ള തള്ളവിരലിന്റെ തത്തമ്മച്ചുണ്ടുകള് കാണാതെ കോഴിക്കൂടുകള്‍ പലവട്ടം കൂകി. പെട്ടെന്ന് ഉണരുന്ന മട്ടി്ല്ല. കട്ടിലിന്റെ കാലിന്റരികെ ഒരു തണവ് കാത്തു നിന്നു. ആ തണവ് മനസ്സിലാക്കി പെറ്റമ്മയുടെ നെഞ്ചില്‍ നിന്നും കബക്കെട്ടിന്റ സങ്കീര്‍ത്തനം പെരുകി വന്നു. ഉമ്മയും ഞങ്ങളും പലവട്ടം പെറ്റമ്മയോട് നിസ്ക്കരിക്കേണ്ടേ എന്ന് വിളിച്ച് ചോദിച്ചെങ്കിലും നെഞ്ചിലെ നേര്‍ത്ത കുറുകല്‍ മാത്രം കേട്ടു. ഓതൂപള്ളി വിട്ട് വന്ന എന്നെ ഉമ്മ വേലായുധന് ഡോക്ടറെ വിളിക്കാന്‍ എരമംഗലത്തേക്കു പറഞ്ഞയച്ചു. മെയ്ദീന്‍ ശൈഖിന്റെ പേരില്‍ ഒരു ഖത്തം ഓതാന്‍ വേണ്ടി ഇബ്രാഹിം മുസ്ലാര്‍ക്ക് കൊടുക്കാന്‍ പത്ത് രുപയും തന്നു.അങ്ങാടിയുടെ തെക്കുഭാഗത്തുള്ള റൈസ് മിലിലന്റെ അപ്പുറത്തെ വാടക വീട്ടിലാണ് വേലായുധന് ഡോക്ടര്‍ താമസിക്കുന്നത്. വലിയകുള ചുറ്റി എളുപ്പവഴിയിലൂടെ കുളവാഴപ്പച്ചകള് താണ്ടി ഡോക്ടറുടെ വീട്ടിലെത്തി. നിറയെ ആള്‍ക്കാറുണ്ട്. രോഗികള്‍ അവിടവിടെയായി നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നു. മാറഞ്ചേരിയിലും പെമ്പടപ്പ് പുത്തന്‍ പള്ളിയിലും പൂന്നൂക്കാവിലുമൊക്കെ പല സ്പെഷ്യലിസ്റ്റ് ഡോക്ടര്മാരൊക്കെയുണ്ടെങഅകിലും നാട്ടുകാര്‍ക്ക് വേണ്ടത് വേലായുധന് ഡോക്ടര്യെയാണ്. വേലായുധന് ഡോക്ടര്‍ സ്റെതസ്കോപ്പു വെച്ച് ഞങ്ങളുടെ നെഞ്ചിന് കൂടിലേക്ക് ചെകിടോര്ക്കുമ്പോഴേക്കും സൂക്കേട് പകുതി മാറിയിരിക്കും തെങ്ങുകയറാന്‍ വരുന്ന കുഞ്ഞടിമൂന്റെ കുടുംബക്കാരനാണത്രേ വേലായുധന് ഡോക്ടര്‍. ഡോക്ടര്‍ ഭാഗം പഠിക്കാന്‍ പോയിരുന്നില്ലെങ്കില്‍ വലിയ ഉയരങ്ങളിലേക്ക് എത്തേണ്ട ആളാകുമായിരുന്നു താനെന്ന് വേലായുധന് ഡോക്ടര്‍ പറയുമായിരുന്നു. ഡോക്ടറുടെ കുടുംഹബക്കരൊക്കെ തെങ്ങുകയറ്റക്കാരായിരുന്നു. തിരക്കൊഴിഞ്ഞു. ഇപ്പോള്‍ ഡോക്ടര്‍ മാത്രമേ അകത്തൊള്ളൂ. പുള്ളിവിരിയിട്ട കര്ട്ടണ് മാറ്റി അകത്തു കടന്നു. ഉയരം കുറഞ്ഞ് കറുത്ത് തടിച്ച ഒരാള്‍ കള്ളിത്തുണിയാണ് ഉടുത്തിരിക്കുന്നത്. ഡെറ്റോളിന്റെ മണം. വീട്ടില്‍ വല്യുമ്മ സുഖമില്ലാതെ കിടക്കുകയാണ് ഒന്നും മിണ്ടുന്നില്ല. ഡോക്ടര്‍ ഒന്ന് വന്ന് നോക്കണം.’ കുറച്ചുനേരം പുറത്തിരിക്കുക … ഞാനിപ്പോളഅ# വരാം. ‘ രണ്ട് മൂന്ന് മിനിറ്റിനകം ബാഗും തൂക്കി ഡോക്ടര്‍ പുറത്തേക്കു വന്നു. ‘കാര്‍ വിളിച്ചിട്ടു വരാം. ‘ ‘ വേണ്ട ഇവിടെ അടുത്താണെന്നല്ലേ പറഞ്ഞത്’ ‘ അതെ…. ബാപ്പുട്ടി ഹാജിയുടെ തൊട്ട് വടക്കേ വീടാണ്. ‘ ഡോക്ടറുടെ ബാഗും തൂക്കി ഞങ്ങള്‍ വലിയകുളത്തിന്റെ അരികിലുള്ള പാടവരമ്പിലൂടെ നടക്കാന്‍ തുടങ്ങി. തിരിഞ്ഞുനോക്കുമ്പോള്‍ വരമ്പത്ത് സൂക്ഷിച്ച് ചെരുപ്പ് കാലില്‍ ഉറപ്പിച്ച് കുപ്പായത്തിന്റഎ കുടുക്കുകളുമിട്ട് ഡോക്ടര്‍ എന്നെ അനുഗമിക്കുന്നു. നീര്ക്കോട്ടയില് പറമ്പും കടന്ന് പണിക്കരുടെ കാവിനെ വലം വെച്ച് ഞങ്ങള്‍ വീട്ടിലെത്തി. അമ്മാമനും അമ്മായിയും മുമ്പാരത്ത് ഇരിക്കുന്നു. കുഞ്ഞിമ്മ കിണത്തില്‍ നിന്നും വെള്ളം കോരുന്നു. മുറ്റമടിക്കുന്ന കാര്‍ത്യാനി അമ്മയും കുഞ്ഞടിമൂന്റെ ഭാര്യ അമ്മുവും കിണറ്റിന് കരയില്‍ പാത്രം കഴുകുന്നു. സുലൈമാന്‍ നബിയുടെ കോഴിയും ധര്‍മ്മ പത്നിമാരും ചേമ്പിന്റ കട ചിക്കിപ്പരത്തുന്നു. ഡോക്ടറെ കണ്ടതും എല്ലവരും ബഹുമാനത്തോടെ മാറിനിന്നു. തിണ്ണയിലുണ്ടായിരുന്ന കോഴിക്കാട്ടം ഉമ്മ ആരും കാണാതെ ചകിരിപ്പൂന്തലുകൊണ്ട് തുടച്ച് മുറ്റത്തേക്കിട്ടു.ആടിനുകൊടുക്കാനുള്ള ഇലയുടെ കെട്ട് സെലീന എടുത്ത് മാറ്റി വെച്ചു. ചുമരിന്റെ പൊത്തിലൂടെ താത്തമാര് ഉമ്മറത്തു വന്ന ഡോക്ടറെ ഒറ്റക്കണ്ണുകൊണ്ട് നോക്കി. അകത്ത് അടക്കിപ്പിടിച്ച സംസാരം. വേലായുധന് ഡോക്ടര്‍ വന്നി്ടുണ്ട് . ‘ എവിടെയാണ് രോഗി കിടയ്ക്കുന്നത്.’ ‘ മണ്ടകത്താ…………….’ ഉമ്മ അടുപ്പൂതി ഓലക്കുടി കത്തിച്ചു. കുപ്പിവിളക്ക് കണ് തുറന്നു. ”ഒന്നും കാണുന്നില്ലല്ലോ …’ ഡോക്ടര്‍ വിളക്ക് പെറ്റമ്മയുടെ മുഖത്തേക്ക് അടുപ്പിക്കാന്‍ പറഞ്ഞു. കണ്പോളകള് വിടര്‍ത്തി പെറ്റമ്മയുടെ കണ്ണിലേക്ക് നോക്കി. ബാഗ് തുറന്ന് എവറടിയുടെ രണ്ട് കട്ട ടോര്‍ച്ചെടുത്ത് ഞെക്കി. ചെന്നിയിലും നെഞ്ചിലും കൈവെച്ച് നോക്കി. നാടി പിടിച്ചു. ബാരോ മീറ്റയില്‍ രസം നിരപ്പ് ഉയര്‍ന്നു. പിന്നെ വല്ലാതെ താഴ്്ന്നു. ആരോ വീശാന്‍ പാള കൊണ്ടുവന്നു. ‘ ഇതുകൊണ്ട് വീശിക്കൊടുക്കുക വെളിച്ചമുള്ളിടത്ത് കിടത്തണം.’ ഡോക്ടര്‍ എല്ലാവരോടുമായി പറഞ്ഞു. ഒന്നും പറയാതെ ഡോക്ടര്‍ പുറത്തേക്കു വന്നു. ബാഗെടുക്കാന്‍ പറഞ്ഞു. പൈസ കൊടുത്തത് വാങ്ങാന്‍ കൂട്ടാക്കാതെ വേലായുധന് ഡോക്ടര്‍ മുറ്റത്തേക്കിറങ്ങി. കിണറ്റിന് കരയില്‍ കപ്പിയുടെ കരച്ചില് കേള്‍ക്കുന്നു. മരുന്നൊന്നും വേണ്ട തൊണ്ണൂറ് ദിവസം കഴിയട്ടെ . വലിയ കുളവും പാടവും ചുറ്റും ഡോക്ടറെ വീട്ടില്‍ ചെന്നാക്കി. ഡോക്ടറുടെ വീട്ടില്‍ രോഗികളുടെ തിരക്ക് തടിച്ചു വന്നിരിക്കുന്നു. വീട്ടിലെത്തയപ്പോള്‍ തേങ്ങ പൊളിക്കാന്‍ കുറുമണിയന്‍ ബാപ്പുട്ട്യാക്കായുടെ തേങ്ങ പൊളിക്കാര്‍ വന്നിരി്കുന്നു. ചകിരയില് നിന്നും പ്രാണന് വേര്‍പെടുമ്പോള്‍ കരയുന്ന തേങ്ങയുടെ വേദന പാര്ക്കോലുകള് പകുത്തെടുക്കുന്നു. പറമ്പില്‍ ഓല മുയുന്നവരും , ഓല ചീന്തുന്നവരുമുണ്ട്. പെറ്റമ്മാക്ക് സുഖമില്ലാത്ത വിവരം അവരും അറിഞ്ഞിരിക്കുന്നു. ‘ നല്ല ഒരു തള്ളയായിരുന്നു. …………ഈ പറമ്പില്‍ കൂടി ഒന്ന് പോയാല്‍ മതി പ്പോ വിളിക്കും …………ചായ കുടിച്ചിട്ട് പൊക്കോളീ …………….എപ്പളും നിസ്ക്കാരോം ഓത്തും ഒഴിഞ്ഞ നേരമില്ല……..’ ഓല മൊടച്ചിലുകാര് തമ്മില്‍ തമ്മില്‍ പറയുന്നു. പെറ്റമ്മയെ കാണാന്‍ അയല്‍വാസികളും ബന്ധുക്കളും വന്ും പോയും ഇരുന്നു. ഞങ്ങള്‍ മണ്ടകത്ത് പെറ്റമ്മയുടെ കട്ടിലിനരികില്‍ നിന്നും മാറാതെ ഇരുന്നു. ബീരാവുഹാജിയുടെ പീടികയില്‍ നിന്നും രണ്ട് കിലോ ശര്‍ക്കരയും അഞ്ച് കിലോ പഞ്ചസാരയും അരക്കിലോ ചായപ്പൊടിയും വാങ്ങി. കിടപ്പിലായ പെറ്റമ്മയെ കാണാന്‍ വരുന്നവര്്ക കൊടുക്കാന്‍ എപ്പോഴും ചായ തിളപ്പിച്ചു വെച്ചിട്ടുണ്ടാകും. ആണുങ്ങള്‍ക്ക് പഞ്ചസാരച്ചായ പെണ്മുങ്ങള്ക്ക് ശര്‍ക്കരച്ചായ. തേങ്ങാ പറ്റ് കഴിച്ച് 300 രൂപ കുറുമണിയന്‍ ബാപ്പുട്ട്യാക്ക കൊടുത്തയച്ചു. പെറ്റമ്മ വിറ്റ ഓലയുടെ പണം കബര്‍ കുത്തുന്ന മെയ്ദാക്കയും കൊണ്ടുവന്ന് തന്നു. ഗള്‍ഫിലുള്ള ഇക്കാക്കും ചെറിയ ഇക്കാക്കും കത്തെഴുതി. പെറ്റമ്മ സുഖമില്ലാതെ കിടപ്പിലാണ് ഒന്നും മിണ്ടുന്നില്ല. ആരെയും തിരിച്ചറിയുന്നില്ല. രണ്ട് ദിവസം മുന്നെ ചെറുങ്ങനെ ബോധം വന്നപ്പോള്‍ കുഞ്ഞിമോനെ വിളിച്ച് കരഞ്ഞിരുന്നു. വേലായുധന് ഡോക്ടറെ വിളിച്ചു കാണിച്ചു. മരുന്നൊന്നും എഴുതിയിട്ടില്ല. ഇനി കോടത്തൂര്‍ പണിക്കന്റഎ മോന് ചന്ദ്രന് വൈദ്യനെ കാണിക്കണം. എന്ന് സ്വന്തം ഉമ്മ.രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ പെറ്റമ്മാന്റെ കഴുത്ത് വലതുഭാഗത്ത് കര്‍ണ ഞരമ്പ് വീര്‍ത്തു വന്നു. കാലില്‍ നീരു വരാന്‍ തുടങ്ങി. കുഞ്ഞിമ്മ അമ്മായി കുഞ്ഞിക്ക എന്നിവര്‍ എപ്പോഴും വന്നും പോയും ഇരുന്നു. നാളെ രാവിലെ കോടത്തൂരില്‍ പോയി അപ്പൂപ്പണിക്കന്റെ മകന് ചന്ദ്രന് വൈദ്യന് കൊണ്ടു വരണം. സ്കൂളില്‍ പോകാതെ ഡ്രൈവര്‍ അപ്പുണ്ണിയുടെ മാര്‍ക്ക് ത്രീ അംബാസിഡര്‍ കാര്‍ കോടത്തൂര്‍ ചന്ദ്ര നിലയത്തില്‍ ബ്രെയിക്കിട്ടു. ദശമൂലാരിഷ്ടത്തിന്റെയും നാല്പാമരാതി തൈലത്തിന്റയും മണമുള്ള ആള്‍ക്കൂട്ടം. മുറ്റത്ത് നിറച്ച് രോഗികള്‍ കാത്തു നില്ക്കുന്നു. വൈദ്യര് നാടിപിടിച്ച് മിടിപ്പ് നോക്കുന്നു. ആലോചനകള്‍ക്ക് ശേഷം ആ കലുഷിത നയനങ്ങള്‍ വിടര്‍ന്നു വലുതാകുന്നു. കുറിപ്പുകളെഴുതുന്നു. കഷായത്തിന്റഎ നീണ്ട കടലാസുകള്‍ വലുതായി വരുന്നു. ‘ എന്താ വരായ വൈദ്യര്‍ക്ക്…….. എന്തായിട്ടെന്താ മക്കളൊന്നും വൈദ്യരുടെ വഴിയില്‍ വന്നില്ല. ഒറ്റപ്പെങ്ങളുണ്ടായിരുന്നത് വൈദ്യം പഠിക്കാന്‍ വന്ന മാപ്പിള ചെക്കന്റെ കൂടെ ഒളിച്ചോടിപ്പോയി. ‘ അടക്കിപ്പിടിച്ച കഫക്കെട്ടുകള്‍ തുപ്പി നിത്യരോഗിയായി ക്ഷീണം മുഹമ്മദ് മൂച്ചി്ക്കൂട്ടത്തിന്റെ തണലത്ത് ഇരുന്ന് വിസ്തീര്ണിക്കുന്നു. 11 മണിക്ക് വൈദ്യര് ഒറ്റക്കായി . ഗോരോജനാതി ഗുളികയുടെ മണമുള്ള കാറ്റടിച്ചു. കുപ്പായമിടാതെ തൈലത്തിന് മണവും മിനുപ്പുമേറ്റ് എണ്ണമയമാര്‍ന്ന വൈദ്യദേഹം ഒറ്റവെള്ള മുണ്ട് മടക്കിക്കുത്തി. ഒരു മേശയില്‍ കൈമുട്ടുകളൂന്നി സ്റ്റൂളിനാണ് വൈദ്യരുടെ ഇരിപ്പ് .’ വല്യുമ്മാക്ക് സൂക്കേട് ആയി കിടപ്പിലാണ്. ഒന്നും മിണ്ടുന്നി. വൈദ്യര് ഒന്ന് വീടുവരെ വരണം. കാര# കൊണ്ടുവന്നിട്ടുണ്ട്. .” എവിടെയാണ് വീട്……..’അദ്ദു അധികാരിയുടെ വീടിന്റെ അടുത്താണ്..’ വൈദ്യര് അടുത്തുള്ള വീട്ടിലേക്ക് കയറിപ്പേയി. മുണ്ടിന്റെ മേലെ പോളിസ്റ്റര്‍ കുപ്പായവുമിട്ട് വൈദ്യര് ഇറങ്ങി വന്നു. പണിക്കരുടെ കാവിലൂടെ നടന്ന് വീട്ടലെത്തി. പണിക്കരുടെ പള്ളിത്തെങ്ങില്‍ നിന്നും ഒരു ഓല കരിഞ്ഞു നിന്നിരുന്നത് പടപടാ ശബ്ദത്തില്‍ താഴെ വീണു. വൈദ്യര് തെങ്ങും ഓലയും മാറി മാറി നോക്കി. വൈദ്യര് മുമ്പാരത്തെ തിണ്ണയില്‍ ഇരുന്നു. അകത്ത് വളകിലുക്കങ്ങളും തട്ടത്തിന് തുമ്പുകളും സ്വകാര്യംപറഞ്ഞു. മണ്ടകത്ത് കുപ്പിവിളക്കിന്റെ തിരിയില്‍ നിന്നും കരിമ്പുക പരന്നു. ഒരു പഴന്തുണി പോലെ നനഞ്ഞു കിടക്കുകയണ് പെറ്റമ്മ. ഉമ്മ വിളിച്ചു നോക്കി. ആ കണ്പോളയൊന്ന് അനങ്ങി. വൈദ്യര് സാകൂതം രോഗിയെ നോക്കി. നാഡി ഏറെ നേരം പിടിച്ചുനോക്കി. വേലായുധേട്ടന് ചമ്പത്തെങ്ങിന്റെ ഓല എടുത്തുകൊണ്ടു പോകുന്നു.മരുന്നൊന്നും വേണ്ട ഒരു 90 ദിവസം കഴിയട്ടെ……..’ വൈദ്യര് മുറ്റത്തേക്കിറങ്ങി.തെങ്ങുകയറ്റം കഴിഞ്ഞ് ഇപ്പോള്‍ രണ്ട് മാസമായിരിക്കുന്നു. പെറ്റമ്മാക്ക് വയ്യാതായതില്‍ പിന്നെ കുടി നിറച്ചും ആളാണ്.രണ്ട്്് കിലോ പഞ്ചസാര ഒരു ആഴ്ചയ്ക്ക് തികയുന്നില്ല . ഇക്കാക്കയുടെ കത്ത് വന്നു. പെറ്റമ്മാനെ നല്ലോണം നോക്കണം എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്്്. ആ കത്തെടുത്ത് അവരുടെ തലക്കാമ്പുറത്ത് ഇരുന്ന് വായിച്ചു. ആഴത്തിലേക്ക് നീണ്ടുപോയ ബോധത്തിന്റെ പാളയില്‍ വെള്ളം നിറയുന്നത് പോലെ ഒരു ഇറ്റ് കണ്ണീര് പൊടിഞ്ഞു. തടിച്ച മൂക്കുകള്‍ വിടര്‍ന്നു. മുറുക്കിന്റെ പാടുള്ള ചുണ്ടുകള്‍ അനങ്ങുന്നുണ്ട്. അടഞ്ഞ കണ്പോളകള് പതുക്കെ തുറന്നു. ഒരു തുള്ളി നനവ് ഒട്ടിയ കവിളിലേക്ക് പരന്നൊഴുകി. വളഞ്ഞ് ബലം പിടിച്ച കൈകാലുകള്‍ വിടര്‍ത്തി ഉമ്മയും താത്തമാരുംകൂടി ഉഴിഞ്ഞ് ഉഴിഞ്ഞ് നേരെയാക്കി. തളവളയായ പെണ്കുപ്പായം ഉമ്മ പകുതി മുറിച്ച് കളഞ്ഞ് തുന്നിക്കൂട്ടി. പെറ്റമ്മ മുതുകുവളഞ്ഞ് വടികുത്തി വരുമ്പോള്‍ ഞാന്നു കടിച്ച അമ്മിഞ്ഞകള്‍ കാണാതായി. കര്ണ്ണഞരമ്പ്് ചമ്പത്തെങ്ങിന്റെ വേരുപോലെ പൊന്തി വന്നു. തത്തമ്മചുണ്ടുള്ള തള്ളവിരല്‍ വിളര്‍ന്നു വെളുത്ത് അനങ്ങാതെ കിടന്നു. തെങ്ങുകയറ്റം കഴിഞ്ഞ് മൂന്നുമാസമായി. ഇളംകുലകള് മധുരം കുടിച്ച് മൂത്ത കുലകളായി. കുഞ്ഞടിമൂന്റഎ മടവാളിന്റെ വെട്ടേറ്റ് മടലുകള്‍ മണ്ണിലേക്ക് അടര്‍ന്നുവീഴുന്ന വെണ്ണീറാകുന്ന അടുപ്പുകളെ ഭയത്തോടെ നോക്കി. കുറുമണിയന്‍ ബാപ്പുട്യാക്കയുടെ കൊപ്രകളത്തിലേക്ക് നടന്നുനടന്ന് പുതിയ പറ്റ് വളര്‍ന്ന് പെരുകി. അടുത്ത കയറ്റത്തിന്റെ ഓല വാങ്ങാന്‍ ജാനുട്ടിയും പൂശാരിയും വന്നു. പണിക്കരുടെ കാവിലെ കാഞ്ഞിരത്തിന്റെ അരുകിലുള്ള കാപ്പട്ടാളന് തെങ്ങ് ഇനിയും കയറിയിട്ടില്ല. അത് പള്ളിത്തെങ്ങാണ്. മൂച്ചിപ്പലകയുടെ കട്ടിലില്‍ താളം നഷ്ടപ്പെട്ട ഒരു ദസിബീഹി മാല ചരട് പൊട്ടി കട്ടിലിന് കാലില്‍ തേടിപ്പോയി. ബീരാവുഹാജിയുടെ പീടികയില്‍ നിന്നും ഒരു പുതിയ നിസ്ക്കാരക്കുപ്പായവും വീട് തേടി വന്നിട്ടുണ്ട്. ചന്ദ്രന് വൈദ്യരും വേലായുധന് ഡോക്ടറും ഗണിച്ചുപറഞ്ഞ തൊണ്ണൂറാമത്തെ ദിവസം………………..!!!!!!!!