
ഫിദലും ചെയും സന്തോഷിക്കുന്നുണ്ടാകും…

ഷഫീഖ് താമരശ്ശേരി
19ാം നൂറ്റാണ്ടില്‍ സ്പാനിഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഗറില്ലാ യുദ്ധം നടത്തിയ ക്യൂബന്‍ പോരാളികളെ ഓര്‍മിപ്പിക്കുന്ന വാക്കാണ് മംബീസ. ക്യൂബന്‍ വിപ്ലവത്തിന്റെ നായകരില്‍ ഒരാളായിരുന്ന ഹോസെ മാര്‍ട്ടി എഴുതുകയും ക്യൂബയില്‍ വലിയ ആവേശമായി അലയടിക്കുകയും ചെയ്ത കവിതയാണ് അബ്ഡല. സോവറിന്‍ അഥവാ ഉദാത്തം എന്നതിന്റെ സ്പാനിഷ് വാക്കാണ് സോബറാന.
അബ്ഡല, സോബറാന 02, സോബറാന 01, സോബറാന പ്ലസ്, മംബീസ എന്നീ പേരുകളില്‍ അഞ്ച് കൊവിഡ് വാക്സിനുകള്‍ ക്യൂബ എന്ന കൊച്ചു രാജ്യം വികസിപ്പിച്ചിരിക്കുന്നു.
ആറ് പതിറ്റാണ്ട് കാലം നീണ്ടുനിന്ന അമേരിക്കന്‍ ഉപരോധമായിരുന്നു ക്യൂബന്‍ വിപ്ലവത്തിന് ശേഷമുള്ള കാലത്തും ആ രാജ്യം ലോക ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം. എല്ലാവിധ ഇറക്കുമതികള്‍ക്കും കടിഞ്ഞാണിട്ടുകൊണ്ട്, രാജ്യാന്തര കൊടുക്കല്‍ വാങ്ങലുകളെയെല്ലാം തടഞ്ഞുകൊണ്ട് ക്യൂബയെ ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കാന്‍ അമേരിക്ക ശ്രമിച്ചപ്പോള്‍ മറ്റാരുടെയും ആശ്രയമില്ലാതെ സ്വയം പര്യാപ്തതയോടെ മുന്നോട്ടു പോകുന്നതിനുള്ള മാതൃകകള്‍ തീര്‍ക്കാനായിരുന്നു ആ ചെറു കരീബിയന്‍ രാജ്യം ശ്രമിച്ചത്.
ക്യൂബയിലെ ജനങ്ങളുടെ ചികിത്സയ്ക്കുള്ള അടിയന്തര മെഡിക്കല്‍ സാമഗ്രികളുടെ ഇറക്കുമതികള്‍ പോലും തടഞ്ഞുകൊണ്ടായിരുന്നു ലോക പൊലീസ് ചമഞ്ഞ അമേരിക്കയുടെ ഉപരോധം. പതിറ്റാണ്ടുകള്‍ക്കിപ്പുറം 2020 ന്റെ തുടക്കത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ജീവന്‍രക്ഷാ സന്നാഹങ്ങളോടൊപ്പം ഫിദല്‍ കാസ്ട്രോയുടെ ചിത്രവുമായി ക്യൂബയിലെ മെഡിക്കല്‍ സംഘം ഇറ്റലിയില്‍ വിമാനമിറങ്ങിയതിനെ കാലത്തിന്റെ കാവ്യനീതിയായിട്ടായിരുന്നു പലരും വിശേഷിപ്പിച്ചത്. ദീര്‍ഘകാലം അമേരിക്ക നടത്തിയ ഉപരോധങ്ങളെ അതിജീവിച്ചുകൊണ്ടുള്ള ക്യൂബയുടെ നേട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.
2010 ലെ ഹെയ്തി ഭൂകമ്പത്തിലും, 2013 ഓടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നു പിടിച്ചപ്പോഴും 2020 ലെ കൊവിഡിന്റെ ആദ്യ തരംഗത്തിലുമൊക്കെ വിദേശരാജ്യങ്ങളിലേക്ക് വൈദ്യസഹായവുമായെത്തിയ ക്യൂബ, ഇപ്പോഴിതാ ലോകാരോഗ്യ സംഘടനയുടെയും ബഹുരാഷ്ട്ര മരുന്ന് നിര്‍മാണ കമ്പനികളുടെയും സഹകരണവും സഹായവുമൊന്നുമില്ലാതെ അഞ്ച് കൊവിഡ് വാക്സിനുകള്‍ വികസിപ്പിച്ചിരിക്കുന്നു.
ലാറ്റിനമേരിക്കന്‍ – കരീബിയന്‍ രാജ്യങ്ങളില്‍ നിന്നായി കൊവിഡിന് പ്രതിരോധമരുന്ന് വികസിപ്പിക്കുകയും ഉല്പാദിപ്പിക്കുകയും ചെയ്യുന്ന ഏക രാജ്യമായി ഇതോടെ ക്യൂബ മാറി. കോര്‍പറേറ്റ് മുതലാളിത്തത്തിനും മരുന്ന് കമ്പനികള്‍ക്കും മുന്നില്‍ വിധേയപ്പെടാതെ സ്വന്തം നിലയ്ക്കുള്ള വൈദ്യശാസ്ത്ര ഗവേഷണങ്ങളിലൂടെ മാനവികതയ്ക്ക് കൂടുതല്‍ പ്രധാന്യം നല്കുന്ന ക്യൂബന്‍ മാതൃക ആരോഗ്യ രംഗത്തെ ധാര്‍മികതയുടെ വേറിട്ട ഉദാഹരണമാവുകയാണ്.
ലോകമാസകലം കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുകയും കടുത്ത വാക്സിന് ക്ഷാമം നേരിടുകയും മുതലാളിത്ത രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന വിലകൂടിയ വാക്സിനുകള്‍ പിന്നോക്ക രാജ്യങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്യൂബയുടെ വാക്സിന് ഗവേഷണവും ഉത്പാദനവും വിലയും വിതരണവുമെല്ലാം ഏറെ പ്രശംസ അര്‍ഹിക്കുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വാക്സിന് വാങ്ങാന്‍ കഴിവില്ലാത്ത നിരവധി ദരിദ്രര ാജ്യങ്ങള്‍ വാക്സിന് വേണ്ടി തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ക്യൂബ ഇതിനകം അറിയിച്ചിട്ടുമുണ്ട്.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വാക്സിന് പങ്കിടല്‍ പദ്ധതിയായ ‘കോവാക്സി’ല്‍ ഇല്ലാതെയാണ് ക്യൂബ അഞ്ച് വാക്സിനുകളും വികസിപ്പിച്ചന്നത് എന്നത് ഈ ഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ബഹുരാഷ്ട്ര മരുന്ന് നിര്‍മാണക്കമ്പനികളുമായും ക്യൂബയ്ക്ക് യാതൊരുവിധ സഹകരണമോ കരാറോ ഉണ്ടായിരുന്നില്ല.
പ്രതിരോധമരുന്നുകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ക്യൂബ ലോകത്തിന് മാതൃകയാകുന്നത് ഇതാദ്യമായല്ല. 1980കള്‍ മുതല്‍ നാല്പതിലേറെ രാജ്യങ്ങളിലേക്ക് ക്യൂബന്‍ മരുന്നുകമ്പനികള്‍ പലതരം പ്രതിരോധമരുന്നുകള്‍ കയറ്റി അയച്ചിട്ടുണ്ട്. ശ്വാസകോശാര്‍ബുദം, മസ്തിഷ്ക ജ്വരം, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയവയ്ക്കുള്ള കുത്തിവയ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. മെനിഞ്ചൈറ്റിസ് പ്രതിരോധമരുന്നു വിതരണത്തിലും നോര്‍വെയ്ക്കൊപ്പം പങ്കാളിയായി ക്യൂബ ഉണ്ടായിരുന്നു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ എക്കാലത്തെയും പ്രതീകമായ, ഡോക്ടര്‍ കൂടി ആയിരുന്ന, സാക്ഷാല്‍ ചെ ഗുവേര രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിയായ രാജ്യമാണ് ക്യൂബ. ക്യൂബന്‍ വിപ്ലത്തിന് ശേഷം രൂപംകൊണ്ട കമ്യൂണിസ്റ്റ് ഭരണകൂടം ആരോഗ്യ സംരക്ഷണത്തിനും സൗജന്യ വിദ്യാഭ്യാസത്തിനും നല്കിയ പ്രാധാന്യം കൂടിയാണ് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ന് ക്യൂബയ്ക്ക് ഇത്ര തലയെടുപ്പ് നല്‍കിയത്. ക്യൂബയില്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം അമേരിക്കയിലേതിനേക്കാളും ഉയര്‍ന്നതാണെന്ന് ടൈം മാഗസിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്യൂബയിലെ ഡോക്ടര്‍മാരുടെ ആളോഹരി എണ്ണമാകട്ടെ, അമേരിക്കയുടേതിനേക്കാള്‍ മൂന്നിരട്ടിയിലധികവുമാണ്.
മുതലാളിത്തലോകം എക്കാലവും വേട്ടയാടിയ ക്യൂബ എന്ന ചെറു കമ്യൂണിസ്റ്റ് രാജ്യം അവരുടെ ദിശാബോധത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ, ഉള്‍ക്കാഴ്ച്ചയുള്ള ഭരണനിര്വഹണങ്ങളിലൂടെ, ഒന്നാം ലോക രാജ്യങ്ങള്‍ മുട്ടുമടക്കേണ്ടി വന്ന പ്രതിസന്ധികളെ പോലും എളുപ്പത്തില്‍ അതിജീവിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.