
ഭാവനാ ഭൂപടങ്ങളുടെ ആഖ്യാന വൈവിദ്ധ്യം

ജേക്കബ് എബ്രഹാമിന്റെ ‘കുമരി’- ചന്തയിലെ വിഭവങ്ങളെക്കുറിച്ചുള്ള വായന
രതീഷ് ഇളമാട്
‘ഞായറാഴ്ച”
ആലസ്യങ്ങളുടേയും വിഷാദചിന്തകളുടേയും അവധി ദിവസം. പ്രാര്‍ത്ഥനകളുടേയും രഹസ്യസമാഗമങ്ങളുടേയും ഉല്ലാസദിനം. വാങ്ങുന്നവരുടേയും വില്‍ക്കുന്നവരുടേയും ഞായര്‍. നോവലിന്റെ ആദ്യാദ്ധ്യായത്തില്‍ എഴുത്തുകാരന് ഞായറാഴ്ചക്ക് കൊടുക്കുന്ന സവിശേഷ വിശേഷണമാണിത്. ഉമ്പര്‍ട്ടോ എക്കോ എന്ന എഴുത്തുകാരന് ഞായറാഴ്ചകളില്‍ മാത്രമെഴുതുന്ന നോവലിസ്റ്റായിരുന്നു എന്ന് പറയാറുണ്ട്. മറ്റു ദിവസങ്ങളില്‍ തന്റെ ഉള്ളില്‍ ഊറിക്കൂടിയ അനുഭവസാക്ഷ്യങ്ങളുടേയും അസാധാരണചിന്തകളുടേയും ദീപ്തവായനകളുടേയും സമ്പൂര്‍ണ്ണ കൂടിച്ചേരലില്‍ സംഭവിക്കുന്ന അജ്ഞാതമായ ദുഷ്ഫലങ്ങളുടെ സ്വതന്ത്ര പിറവി നടക്കുന്ന എഴുത്തു. ഞായറാഴ്ചയായിരുന്നു ആ ഇറ്റാലിയന്‍ എഴുത്തുകാരന്റെ സകല സര്‍ഗ്ഗാത്മകതയും സംഭവിക്കുന്നത്. ഉമ്പര്‍ട്ടോ എക്കോയുടെ മാത്രം അനുഭവമായിരിക്കില്ല ഇത്. സര്‍ഗ്ഗാത്മകവും ഭാവനാജന്യവുമായ ഞായറാഴ്ചകളെ അപഹരിക്കാന്‍ കെല്പുള്ള വിപണികള്‍ ‘ഇരപിടിയന്‍ പെരുമ്പാമ്പിനെപ്പോലെ കടല്‍ത്തീരത്തു നിന്ന്’ കടന്നു വരികയാണ്. സര്‍ഗ്ഗാത്മകത നഷ്ടപ്പെട്ട മനുഷ്യജീവന് കേവലം യന്ത്രരൂപങ്ങളായി മാറുന്നു. വിപണി ഒരു മനുഷ്യവംശത്തിന്റെ സ്വത്വത്തിനെ അനിയന്ത്രിതമായി സ്വാധീനിക്കുന്നതിന്റെ ഭീതിതമായ കാഴ്ചകളാണ് ജേക്കബ് എബ്രഹാം എന്ന യുവഎഴുത്തുകാരന് തന്റെ കുമരി എന്ന നോവലില്‍ ഒരുക്കി വച്ചിരിക്കുന്നത്.
അവ്യവ്യവസ്ഥിതിയും അവിക്രമവും ആയ ഒരു സാഹിത്യരൂപമാണ് നോവല്‍. അതിന്റെ സാധ്യതകള്‍ അനന്തമാണ്. ‘കൊടുമുടികളുടെ ഔന്നത്യവും അലകടലുകളുടെ അഗാധതയും ഒരുപോലെ ഉള്‍ക്കൊള്ളാനാവുന്ന ഒരു ഏകാന്തശാന്തനായ പഥികനാണ് നോവലെഴുത്തുകാരന്’ എന്ന് പി.കെ രാജശേഖരന് നിരീക്ഷിക്കുന്നുണ്ട്. ഭാവനഭൂപടങ്ങളെ അവതരിപ്പിക്കുന്ന തികച്ചും വ്യത്യസ്ഥമായ ആഖ്യനരൂപമുള്ള നോവലാണ് ‘കുമരി’ സാങ്കേതികമായി മെറ്റാഫിക്ഷന്‍ പോലുള്ള നോവല്‍ രൂപത്തില്‍ പെടുത്താവുന്ന കൃതി. ഒരു നോവലില്‍ മറ്റൊരു നോവലിന്റെ കഥ പറയുന്ന രീതി മലയാളിക്ക് പുതുമയുള്ളതല്ല. കേശവന്റെ വിലാപങ്ങള്‍ പോലുള്ള നോവലിന്റെ വായന നമുക്ക് അനുഭവവേദ്യമാണ്. അപ്പുക്കുട്ടന്റെ വിലാപങ്ങള്‍ (കേശവന്റെ വിലാപത്തിലെ മറ്റൊരു നോവല്‍) സ്ഥൂലമയായ രാഷ്ട്രീയ പ്രത്യയശാസ്ത്ര അഭിനിവേശപ്രശ്നങ്ങളായിരുന്നു എങ്കില്‍ കുമരി സൂക്ഷ്മരാഷ്ട്രീയ പ്രശ്നങ്ങളുടെ സന്നിഗ്ദ്ധതകളെ അവതരിപ്പിക്കുകയാണ്. നോവലിന്റെ പാരായണക്ഷമത ഋജുവും രേഖീയവുമാണെങ്കിലും അത് വായനക്കാരില്‍ ഉയര്‍ത്തുന്ന ബഹുരാഷ്ട്രീയവും സാഹിത്യേതരവുമായ പ്രതിസന്ധികള്‍ സങ്കീര്‍ണ്ണമാണ്. പരസ്യവിപണികളുടെ ഉല്പാദകനാകേണ്ടി വന്ന റെക്സ് അനുഭവിക്കുന്ന മാനസികാസ്വാസ്ഥ്യത്തിന്റെ സ്വാസ്ഥിയിടമാണ് അയാള്‍ എഴുതുന്ന ‘കുമരി’ എന്ന നോവല്‍. അവിടെ അയാളെത്തന്നെ പുനര്‍സൃഷ്ടിക്കുകയാണ്. മനുഷ്യര്‍ എപ്പോഴും ഭൂതകാലത്തിന്റെ തടവറയിലാണ്. ഭൂതകാലം മികച്ചതായതുകൊണ്ടല്ല മറിച്ച് ‘ഒരു വേളപഴക്കമേറിയാല് ഇരുളും മെല്ലെ വെളിച്ചമാവുന്ന’ മനുഷ്യനിയതമായ ബോധസ്വരൂപങ്ങള് ഉറച്ചുപോയ ഇത്തരം വിശ്വാസഗതികളെ പിന്‍പറ്റാനുള്ള ജൈവവാസന. തന്റെ വര്‍ത്തമാനമായ കുമരിയില്‍ നിന്നും പിന്നോട്ടോടുകയാണ് കൂവുന്നോന്‍. അവന്റെ ഭൂതകാലം കാമിയില്‍ എഴുതുമ്പോള്‍ – അവന്റെ അഭയം പ്രകൃതിയാണ്.
‘തുജയാല് പരി പക്വ സത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൗത്ര ഭവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം’
(ചിന്താവിഷ്ടയായ സീത)
നോവല്‍ സ്വരൂപത്തെ നിര്‍ണ്ണയിക്കുന്ന അതിസൂക്ഷ്മ ഘടകങ്ങളാണ് കാലദേശങ്ങള്‍. ആഖ്യാനരൂപകങ്ങളില് പുരാവൃത്ത ദേശങ്ങളെ ആനയിക്കുന്നത് വലിയ ശ്രമകരമായ ദൗത്യമാണ്. ഒരു പക്ഷേ നോവലെഴുത്തുകാരന് അനുഭവിക്കുന്ന പ്രതിസന്ധികളില്‍ ഏറ്റവും വലുതാണിത്. ഭൂതകാലസ്ഥലങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ കേവലമായ ഭൂമിശാസ്ത്രവിജ്ഞാനവിവരണം മാത്രം മതിയാകില്ല. ദേശത്തെ ഏറ്റെടുക്കുമ്പോള്‍ അവിടത്തെ സാംസ്കാരികഘടകങ്ങള്‍ മനുഷ്യ ജീവജാലങ്ങളുടെ ബാഹ്യാടയാളങ്ങള്‍ അവരുടെ സംഭാഷണങ്ങള്‍ എന്നിവയെ വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. ഇത്തരം സാങ്കേതികത്വങ്ങളെ കുറിച്ച് എഴുത്തുകാരന് എന്‍. ശശിധരന് ‘പുസ്തകങ്ങളും മനുഷ്യരാണ്’ എന്ന കൃതികളില്‍ പറഞ്ഞിരിക്കുന്നത് പരിഗണനാര്‍ഹമാണ്. ‘ചരിത്രവല്ക്കരിക്കപ്പെട്ട സ്മൃതിസഞ്ചയങ്ങളായി മാറിയ ജനസമൂഹത്തിന്റെ ജൈവത്തനിമകളെ അലേഖനം ചെയ്യുന്നത് എളുപ്പ വഴിയല്ല.’ അത്തരം പ്രശ്നങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്തു എന്നുള്ളതും ഈ നോവലിന്റെ വായനയെ പ്രിയമുള്ളതാക്കുന്നു. വായനാരംഭത്തില്‍ പരസ്പരം പകുത്തുവയ്ക്കപ്പെടുന്ന വ്യക്തിത്വങ്ങള്‍ നോവല്‍ പരിണാമത്തില്‍ ഒന്നായി രൂപാന്തരപ്പെടുന്നു. വിപണി രൂക്ഷതയുടെ ഭീതിമുഖങ്ങളെ അവതരിപ്പിക്കുമ്പോഴും അതിന്റെ അധിനിവേശപ്പെടുത്തലിന്റെ അടയാളങ്ങളെ വായനക്കാരിലേക്ക് സൂചനകളായി അവതരിപ്പിക്കുമ്പോഴും എഴുത്തിന്റെ സാഹിത്യാനുഭൂതിയെ സംരക്ഷിക്കുന്നു. കഥയുടെ ആഖ്യാനം തന്നെ മറ്റൊരു സാഹിത്യടെക്കിനിക് ആണ്. ഭാവനയുടെ റിപ്പബ്ലിക്ക് തീര്‍ത്ത് കഥ പറയുകയും അവയില്‍ ആഖ്യാതാവിന്റെ ഏക കര്‍ത്യത്വത്തെ ഉപേക്ഷിച്ച് ബഹുഭാഷണപ്രക്രിയകളെ സ്വീകരിക്കുന്നു. ഇത് നോവല്‍ പരിസരങ്ങളെ കൂടുതല്‍ ചലനാത്മകമാക്കുന്നു.

‘കുമരി’ എന്ന നോവല്‍ സാഹിത്യസമ്മളിതമായ ഒരു ഉത്സവചന്തയാണ്. എഴുത്തുകാരന്റെ ഇളവെയില് വീണ് മേളച്ചന്തയൊന്ന് ആറിത്തണുക്കുമ്പോള്‍ ഉത്സവത്തിനിടയിലെ നിശബ്ദത പോലെ കുറച്ച് നേരത്തെ ശാന്തത പരന്നുവരുന്നു. എഴുത്തിന്റെ വഴിയോങ്ങളിലെ ഭാഷാസൗന്ദര്യം വായനക്കാരെ വളരെ വേഗം നോവലിലേക്ക് അടുപ്പിക്കുന്നു. നോവല്‍ കഥാപാത്രങ്ങളെല്ലാം നമുക്ക് പരിചിതങ്ങളാണ്. റെക്സ്, മൃദുലച്ചേച്ചി, ജീനിയസ്, കൂവുന്നോന്‍, പൂമ്പാറ്റ, അങ്ങനെ എല്ലാവരും ഇരുഭാഗങ്ങളിലായി വികസിക്കുന്ന നോവല്‍ ഭൂതവും വര്‍ത്തമാനവും തമ്മിലുള്ള കേവലസങ്കര്ഷവും അവയുടെ പ്രതിഫലനവും അല്ല. കാലപ്രവാഹത്തില്‍ കടന്നുവരുന്ന തനതു മാറ്റങ്ങള്‍ ബാഹ്യമായ ചില കാഴ്ചകളെ അവതരിപ്പിക്കുമെങ്കിലും മനുഷ്യാവസ്ഥയുടെ അതിസങ്കീര്ണ്ണതകള്ക്ക് മാറ്റമില്ല എന്നതാണ്. നവരാഷ്ട്രീയവും ആധുനികമായി സൃഷ്ടിച്ചെടുത്ത അവസരവാദ ധാര്‍മ്മക ബോധ്യങ്ങളും തകര്‍ക്കുന്നത് ഒരുവന്റെ സ്വത്വബോധത്തെയാണ്. നാട്ടിടവഴികളും കവലകളും നടവഴിയും അവസാനിച്ചിരുന്നത് വനശ്യാമികയിലല്ലായിരുന്നു. മനുഷ്യരുടെ ഹൃദയങ്ങളിലായിരുന്നു. പ്രാക്തനവും രക്തമയവുമായ ജൈവികപ്രക്രിയയകള് പങ്കുവയ്ക്കുന്നതും ക്രയവിക്രയത്തിലേര്പ്പെട്ടിരിക്കുന്നതും സ്നേഹമായിരുന്നു. എന്റെ ബോധ്യങ്ങള്‍, എന്റെ ആചാരങ്ങള്‍, എന്റെ സ്വപ്നങ്ങള്‍ എന്നിവയിലൂടെ വികസിച്ചുവന്ന സമ്യക്കായ സാംസ്കാരിക സഞ്ചയങ്ങളെ നിര്‍ണ്ണയിച്ചിരുന്ന ഉപദേശീയതയുടെ സ്വത്വബോധ്യങ്ങളെ പാടേ തിരസ്കരിക്കുകയോ തകര്‍ക്കുകയോ ചെയ്യുന്ന ഏകധ്രുവ ദേശീയ ബോധ്യങ്ങളെ ഉറപ്പിക്കാനാകുന്ന കേന്ദ്രീകൃതശ്രമങ്ങളെ ത്വരിതപ്പെടുത്തുകയാണ് പുത്തന്‍ വിപണികള്‍. ആള്‍ക്കൂട്ടരാഷ്ട്രീയത്തിന്റെ ചീര്‍ത്ത അഭിപ്രായങ്ങള്‍ ജനാധിപത്യമൂല്യങ്ങളായി പുനര്നിശ്ചയിക്കപ്പെടുമ്പോള് തകര്‍ന്നുപോകുന്നത് ഒരുവന്റെ സ്വാസ്ഥ്യ ഇടങ്ങളാണ്. ആഗോളീകരണത്തിന്റെ ആരംഭഘട്ടത്തില്‍ ഫിഡല്‍ കാസ്ട്രോ എഴുതി ലാറ്റിനമേരിക്കയിലെ ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ പോലും ബഹുരാഷ്ട്രകമ്പിനിയുടെ പാനീയങ്ങളുടെ ഒഴിഞ്ഞ കുപ്പികള്‍ അവശേഷിക്കുകയും ഒരു ആശുപത്രി പോലും എത്താത്ത ഗ്രാമപ്രദേശങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകള്‍ നിരനിരയായി വന്നെത്തുന്നത് ആശങ്കയോടെ നാം കാണണം ‘കുമരി’ പങ്കുവയ്ക്കുന്ന ആശങ്കയും വ്യത്യസ്ഥമല്ല…..