
ഡി എൽ പി: റോഡുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉപകാരപ്പെടുന്ന പദ്ധതിയെന്ന് ഇന്ദ്രൻസ്
ഡി എൽ പി വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തി തുടങ്ങി
തിരുവനതപുരം: റോഡുകൾ തങ്ങളുടേത് കൂടിയാണെന്ന ബോധ്യത്തോടെ ജനങ്ങൾക്ക് ഇടപെടാൻ കഴിയുന്നത് ഗുണകരമാണെന്ന് നടൻ ഇന്ദ്രൻസ് . പൊതുമരാമത്ത് വകുപ്പിന്റെ ഡിഫക്ട് ലയബിലിറ്റി പിരീഡ് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. റോഡുകളിൽ കുഴി ഉണ്ടായാൽ പരിഹരിക്കാൻ ആരെ വിളിക്കണമെന്ന് ഇനി ജനങ്ങൾക്ക് അറിയാൻ കഴിയുന്നത് വലിയ കാര്യമാണ്. ജനങ്ങൾക്കു വേണ്ടത് നല്ല വഴിയാണ്. അതിന് എന്തു ചെയ്യണം എന്നതിന് ജനങ്ങൾക്കുള്ള ഉത്തരമാണ് ഡി എൽ പി പിരീഡ് പ്രസിദ്ധപ്പെടുത്തൽ. ഇത് വലിയ മാറ്റം ഉണ്ടാക്കുമെന്നും ഇന്ദ്രൻസ് പറഞ്ഞു.

പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്. ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവ റാവു, ചീഫ് എഞ്ചിനിയർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ വെബ് സൈറ്റിലാണ് ഡി എൽ പി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ 2515 പ്രവൃത്തികളുടെ ഡി എൽ പി വിശദാംശങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിരത്ത് വിഭാഗം, ബിൽഡിംഗ് വിഭാഗം, പാലങ്ങൾ, പൊതുമരാമത്ത് വകുപ്പിന് കീഴിലെ ദേശീയ പാത വിഭാഗം, കെ ആർ എഫ് ബി, റിക്ക്, കെ എസ് ടി പി എന്നിവയിലെ പദ്ധതികളാണ് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്. ഡിഫക്റ്റ് ലയബിലിറ്റി പിരീഡിലുള്ള പ്രവൃത്തികൾ, കരാറുകാരർ, കരാറുകാരുടെ ഫോൺ നമ്പർ, ചുമതപ്പെട്ട ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ എന്നിവ സൈറ്റിൽ നൽകിയിട്ടുണ്ട്. ഡി എൽ പി പിരീഡിലുള്ള പ്രവൃത്തികളിൽ എന്തെങ്കിലും അപാകത ശ്രദ്ധയിൽ പെട്ടാൽ കരാറുകാരനെയോ ഉദ്യോഗസ്ഥനെയോ ജനങ്ങൾക്ക് വിവരം അറിയിക്കാൻ കഴിയും. പൊതുമരാമത്ത് വകുപ്പിനെ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി.